2011 മാർച്ച് 20, ഞായറാഴ്‌ച

ക്രെഡിറ്റ് കാര്‍ഡിന്റെ കടക്കെണി


ഹലോ...
കുഡ് ഐ സ്പീക്ക് റ്റു മിസ്റ്റര്‍ മുഹമ്മദ് ഹസന്‍
യെസ്.........സ്പീക്കിങ്ങ്
സര്‍.....ഐ ആം കാളിങ് ഫ്രം.........

തിരിച്ച് എനിക്കെന്തെങ്കിലും പറയാനുള്ള സാവകാശം തരാതെ ഒരു റേഡിയോ പോലെ ടെലഫോണ്‍ റിസീവറിലൂടെ അവന്‍ ഇറങ്ങി വന്നു. അപ്പോള്‍ ഞാന്‍ പ്രലോഭനങ്ങളുടെ മഴ നനയുകയായിരുന്നു.

നഗരത്തിലെ ഏറ്റവും വലിയ ബാങ്കില്‍ നിന്നുമായിരുന്നു ആ ഫോണ്‍ വിളി.

സര്‍, താങ്കള്‍ ക്രെഡിറ്റ് കാര്‍ഡിനര്‍ഹനായിട്ടും എന്തുകൊണ്ടിനിയും വെച്ച് താമസിപ്പിക്കുന്നു.........ഒരെണ്ണം എടുത്തൂടെ...?

ഇത് മറ്റുള്ളവരെപോലെയല്ല..........ലൈഫ് ടൈം ഫ്രീയാണ്. മാത്രമല്ല രണ്ടുമാസത്തിനടുത്ത് വരെ കടത്തിനുള്ള കാലാവധി കിട്ടുകയും ചെയ്യും. അഥവാ ഇന്ന് സാധനം വാങ്ങിയാല്‍ അമ്പത് ദിവസം കഴിഞ്ഞ് അടച്ചു തീര്‍ത്താല്‍ മതി. പണത്തിന്റെ മൂല്യമാലോചിക്കുമ്പോള്‍ തന്നെ എത്രയോ ലാഭം. ....ആലോചിച്ചിട്ടൊന്ന് തീരുമാനിച്ചാല്‍ മതി. ഞാന്‍ നാളെ വിളിക്കാം.

ഒരു കണക്കിന് എലിക്കെണിയില്‍ നിന്നും രക്ഷപ്പെട്ടത് പോലെയായി എനിക്ക്. തേനൊലിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് പതപ്പിച്ച് കുളിപ്പിക്കുകയായിരുന്നു. എത്രയോ തവണ കേട്ട സ്ഥിരം വാചകങ്ങളായിരുന്നു ഇന്നും, ഇത്രയും കാലം ഐ ആം നോട്ട് ഇന്‍ട്രസ്റ്റ്ഡ് എന്ന ഒറ്റ വാചകത്തില്‍ തിരിച്ച് മറുപടി കൊടുക്കുകയും പെട്ടന്ന് ഒഴിവാക്കി പോവുകയുമായിരുന്നു പതിവ്. ഇന്നെന്തോ മനസ്സിനെ വല്ലാതെ അലട്ടുന്ന പ്രലോഭനങ്ങളുടെ അമ്ലമഴ. ആലോചനകളുടെ തളിരുകള്‍ മനസ്സിന്റെ ഏതോ ചില കോണില്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി. ലൈഫ് ടൈം ഫ്രീയാണെങ്കില്‍ പിന്നെ ഇത് എനിക്കായാലെന്താ..... സമയാ സമയത്ത് നേരാം വണ്ണം അടച്ചു തീര്‍ക്കുന്നുവെങ്കില്‍ പിന്നെന്തെല്ലാം ലാഭമാണുള്ളതെന്ന് അവന്‍ പറഞ്ഞത്....ഒരോ പ്രാവശ്യത്തെ ഉപയോഗത്തിനും നറുക്കെടുപ്പിനും സമ്മാനങ്ങളുണ്ടത്രെ. അതും അമ്പതിനായിരം ദിര്‍ഹം. ഇത്രയും സംഖ്യ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് മനസ്സിലൊന്നോര്‍ത്ത് നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയി........കാല്‍ മുതല്‍ അരിച്ചു കയറുന്ന കുളിര്........ശമ്പളം കിട്ടി രണ്ടാഴ്ച കഴിഞ്ഞാല്‍ പിന്നെ ആരോടെങ്കിലും വിളിച്ച് കുറച്ച് കുറെ നല്ല വാക്കുകള്‍ പറയേണ്ടി വരും. കാരണം കടം വാങ്ങാന്‍....... ഇത് ഓരോ മാസത്തിലും മുടങ്ങാത്ത കൃത്യനിഷ്ടതയാണ്. സമയത്ത് തിരിച്ച് കൊടുക്കാറുണ്ടെങ്കിലും ചിലരൊക്കെ ഒരു തരം മടിയോടെയാണ് കടം തരുന്നതെന്ന് ഈയിടെ തോന്നി തുടങ്ങിയിട്ടുണ്ട്. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ പിന്നെ ആരുടെയും മുമ്പില്‍ പോയി തലയും ചൊറിഞ്ഞ് കയ്യും കെട്ടി നില്‍ക്കേണ്ട ഗതികേടുണ്ടാവില്ല....... ആ ബാങ്ക് വാല ഒരിക്കല്‍ കൂടി വിളിച്ചിരുന്നെങ്കില്‍.......... അന്നുതന്നെ പാസ്‌പോര്‍ട്ട് കോപ്പിയും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റും ഒരു സെക്യൂരിറ്റി ചെക്കും ഒരുക്കി വെച്ചു.

കയ്യില്‍കൊണ്ടു നടക്കാവുന്ന ഒരു കമ്പ്യൂട്ടര്‍ ഒന്ന് സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ മാസത്തെയും ശമ്പളം ബാങ്കിലെത്തുന്നതിന് മുമ്പ് തന്നെ അതിനെ വീതം വെച്ച് കണക്കുകൂട്ടുമ്പോള്‍ കുറുപ്പിന്റെ ഉറപ്പ് പോലെ ഒരു ഉറച്ച തീരുമാനമെടുക്കും. ഇപ്രാവശ്യത്തേക്ക് വളരെ നിയന്ത്രിച്ച്മാത്രം വിളിക്കുക. അങ്ങനെ ആ ബില്ല് വളരെ കുറച്ച് കണ്ട സന്തോഷത്തില്‍ അടുത്ത മാസം അടിപൊളിയായി വിളിക്കും, അതോടെ കഴിഞ്ഞ മാസത്തെ നിയന്ത്രണം വെള്ളത്തിലാവും. രണ്ടു മൂന്നുമാസം ഈ ചാക്രികത ആവര്‍ത്തിച്ച് വരുമ്പോഴളേക്കും ഫഌറ്റിന്റെ വാടക ചെക്ക് ബാങ്കിലെത്തി എന്നെയും കാത്തിരിപ്പുണ്ടാകും. ഇങ്ങനെയിരിക്കെയാണ് ചിലപ്പോള്‍ നാട്ടില്‍ നിന്നും വല്ല മണിയോര്‍ഡറും വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. ഇതാണ് സ്വര്‍ണം വിളയുന്ന നാട്ടിലെ ശരാശരി ഗള്‍ഫുകാരന്റെ സ്ഥിതി. പിന്നെങിനെയാണ് ഒരുമിച്ച് ഒരു വലിയ സംഖ്യ കൊടുത്ത് ഖല്‍ബിലെ മുറാദുകള്‍ ആസിലാക്കുന്നത്. (മനസിലെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നത്). ലാപ്‌ടോപ് എന്ന മോഹം കരളില്‍ കൂടുകെട്ടി താമസം തുടങ്ങിയിട്ട് മാസങ്ങളായി. ഇനിയും ശമ്പളം മിച്ചം വെച്ച് വാങ്ങാന്‍ നിന്നാല്‍ കമ്പനിയില്‍ നിന്ന് ഗ്രാറ്റിവിറ്റിയും വാങ്ങി പോകുമ്പോള്‍ മാത്രമേ സംഗതി നടക്കുകയുള്ളൂ. അങ്ങിനെയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ സൗജന്യം തിരഞ്ഞെടുത്തത്. ഒറ്റയടിക്ക് ആറായിരം ദിര്‍ഹംസ് പോയ വഴി കണ്ടില്ല. അത് വിഹിതങ്ങളായി മാസങ്ങളോളം അടച്ചു. ഒപ്പം ഫൈനാന്‍സ് ചാര്‍ജും, അടക്കാന്‍ മറന്നപ്പോള്‍ ഒരു നിശ്ചിത തുക വീണ്ടും ഫൈന്‍ അടക്കേണ്ടി വന്നു. അടച്ചും അടക്കാതെയും മാസങ്ങള്‍ വര്‍ഷങ്ങളായപ്പോള്‍ ആറായിരത്തിനുവേണ്ടി അടച്ച തുക ഒമ്പതിനോടടുത്ത് വരും. അവസാനം കടക്കെണിയുടെ ചിലന്തി വലയില്‍ നിന്നും രക്ഷപ്പെടാനായി ലാപ്‌ടോപ് വിറ്റപ്പോള്‍ കിട്ടിയതോ ആയിരത്തഞ്ഞൂറ് ഉലുവ. അപ്പോഴാണ് നാം വേദനയോടെ പല വരികളും ആലോചിക്കുന്നത്. കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കാനും മോഹം......... വെറുതെ ഒ.എന്‍.വിയോട് സ്‌നേഹം തോന്നുന്നു.

ക്രെഡിറ്റ് കാര്‍ഡ് മാനിയ മനസ്സില്‍ ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബാങ്കില്‍ ശമ്പളം വന്നിട്ടു പോലും അത് എടുക്കാന്‍ വിസമ്മതിക്കുന്ന അലസത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ക്രെഡിറ്റ്കാര്‍ഡ് കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു. ചിലര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഒരു അലങ്കാരമാണ്. തിരക്കുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു ചോക്ലേറ്റ് വാങ്ങിയാല്‍ വരെ നാലാളുടെ മുമ്പില്‍വെച്ച് ക്രെഡിറ്റ് കാര്‍ഡ് വരുത്തുന്ന ദുരന്തം പലപ്പോഴും പ്രവചനാതീതമാണ്.

ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടാകുമ്പോഴാണ് വെറുതെ ചില തോന്നലുകളെല്ലാം വളരെ അത്യാവശ്യമായി തോന്നുന്നത്. കാര്‍ഡുള്ളപ്പോള്‍ അത് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഏറെ നിയന്ത്രിക്കാന്‍ പാടു പെടുമ്പോഴായിരിക്കും പ്രലോഭനങ്ങളുടെ നീരാളി പിടുത്തത്തില്‍ കഴുത്ത് ഞെരിഞ്ഞമരുന്നത്. പിന്നെ ആലോചിക്കുന്നത് കഴുത്തറ്റം മുങ്ങിയവനെന്ത് കുളിര് എന്നായിരിക്കും.

ചുരുങ്ങിയ ചിലവില്‍ നാട്ടിലേക്ക് വിളിക്കാം എന്ന അതിമോഹത്തിന്റെ കയ്യും പിടിച്ച് പണ്ടെന്നോ നെറ്റിലൂടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കിയ ഒരോര്‍മ്മ മനസ്സിലുണ്ട്. പേടിപ്പെടുത്തുന്ന ഒരു പാതിരാ സ്വപ്‌നമായിരുന്നു അത്. മാസത്തെ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് വന്നപ്പോള്‍ അമേരിക്കയിലെ പല നെറ്റ് ഹോസ്റ്റിങ്ങ് കമ്പനികള്‍ക്കും കടക്കാരനായിരുന്നു ഞാന്‍. ഇതെങ്ങിനെ സംഭവിച്ചുവെന്ന് ബാങ്കില്‍ അന്വോഷിച്ചപ്പോള്‍ നിങ്ങള്‍ ഉപയോഗിച്ച് കാണും എന്നായിരുന്നു മറുപടി. ഉള്ളതു പെറുക്കി. ഇല്ലാത്തത് കടം വാങ്ങി അടുത്ത ദിവസം തന്നെ ബാങ്കിലെത്തി ക്രെഡിറ്റ് കാര്‍ഡിന്റെ തേരോട്ടം അവസാനിപ്പിച്ചു.

പലപ്പോഴും ദൂരയാത്രകള്‍ക്ക് ഒരു സഹായിയാണ് ക്രെഡിറ്റ് കാര്‍ഡ്. അന്യ നഗരങ്ങളില്‍ ഒറ്റപ്പെടുമ്പോള്‍ കയ്യില്‍ കാശ് കരുതുന്നതിനെ ഏറെ ഭയപ്പെടുന്ന ഈ കലികാലത്തില്‍ കൂടെ കൊണ്ടുനടക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു അനുഗ്രഹമാകും. ജീവിതത്തെ ഗണിത ചിഹ്നങ്ങളില്‍ ഒതുക്കിനിര്‍ത്തി ജീവിക്കുന്നവര്‍ക്ക് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് ബാങ്ക് മാനേജിമെന്റെന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജോസഫ് പഠിപ്പിക്കുന്നത്. വീട്ടിലിരുന്ന് തന്നെ നെറ്റിലൂടെ ഫോണ്‍ ബില്ലും, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലും മറ്റ് ബാങ്ക് ഇടപാടുകളുമൊക്കെ നടക്കുന്നതിന് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ എളുപ്പമാകും. ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളായ ഗുണവും ദഷങ്ങളുമാണ് ക്രെഡിറ്റ് കാര്‍ഡിന്റ പ്രത്യേകത. ഇഷ്ടം പോലെ കാശുണ്ട്. നല്ല നിലയില്‍ നടക്കുന്ന ഒന്നിലധികം ബിസിനസ്സും അവന്റെ പേരില്‍ തന്നെ. ഒരിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന്റെ ഒരു ബില്ല് പിതാവിന്റെ കയ്യില്‍ കിട്ടിയതായിരുന്നു പ്രശ്‌നം. അവനെ വിളിക്കുകയും ഒപ്പം കരണത്ത് ത്രിശ്ശൂര്‍ പൂരത്തിന്റെ അമിട്ട് പൊട്ടി. അയാള്‍ ചോദിച്ചു. ഈ ക്രെഡിറ്റ് എപ്പഴാ എടുത്തേ...?

ഈ അടുത്ത്......ഒരുമാസമായി....
ഇന്നു തന്നെ ക്യാന്‍സല്‍ ചെയ്യുക..........ഇത് വേണ്ട...........
പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നില്ല....

എന്റെ കീശയില്‍ പേഴ്‌സിനകത്ത് നിന്നും തലനീട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ പ്ലേ കാര്‍ഡുമായി മുമ്പില്‍ വന്നു........അപ്പം ഞാന്‍ നില്‍ക്കണോ.......പോണോ..........

അഭിപ്രായങ്ങളൊന്നുമില്ല: